തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ്. ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി 01-10-20 വ്യാഴാഴ്ച രാവിലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ലെങ്കിലും പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കൊടുവള്ളി നഗരസഭാ കൗൺസിലറായ കാരാട്ട് ഫൈസലിനെ വ്യാഴാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് വ്യാഴാഴ്ച പുലർച്ചെയോടെ റെയ്ഡിനെത്തിയത്.
സ്വർണം എത്തിയതെങ്ങനെയെന്ന വിവരങ്ങളാകും ഫൈസലിൽ നിന്ന് ചോദിച്ചറിയുക. സ്വപ്നയുടെ ഇടനിലക്കാരായ കെ.ടി റമീസ്, സമജു ശൃംഖലയിൽ നേരിട്ട് പങ്കാളിയാണ് ഫൈസലെന്ന് റിപ്പോർട്ടുണ്ട്.
ഫൈസലിനെ കസ്റ്റഡിയിലെടുത്തതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു ഡി എഫിൻ്റെ നീക്കം. നഗരസഭയിൽ വീണ്ടും മത്സരിക്കാനുള്ള കരുനീക്കങ്ങൾ കാരാട്ട് ഫൈസൽ നടത്തിത്തുടങ്ങിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനിടയിലാണ് ഇങ്ങനെയൊരു കുരുക്കിൽ അദ്ദേഹം പെടുന്നത്. മുൻപ് സി പി എമ്മിൻ്റെ ഒരു ജാഥയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ ഫൈസലിൻ്റെ ആഡംബരക്കാറിൽ കയറിയത് വിവാദമായിരുന്നു.

