കൊച്ചി, ജൂൺ 1: സിനിമാ താര സംഘടനയായ ‘അമ്മ’യിലെ നിലവിലെ ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി തുറന്ന കത്ത് പുറത്തിറക്കി. സംഘടനയിൽ ഉയർന്നുവന്ന വിവാദങ്ങളും പരാതികളും ഗുരുതര ഭരണപരമായ വീഴ്ചകളിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ആരോപിച്ചു.
അൻസിബയുടെ ആരോപണവും കത്തിൽ
നടി അൻസിബ ഹസൻ ഉയർത്തിയ വർഗീയ വിവേചന ആരോപണം ഉൾപ്പെടെ നിരവധി വിഷയങ്ങളാണ് കത്തിൽ പരാമർശിച്ചത്.
നീനാ കുറുപ്പും ലക്ഷ്മിപ്രിയയും തമ്മിലുണ്ടായ തർക്കത്തിൽ സംഘടന കാണിച്ച അലക്ഷ്യവും ഓഫീസ് മാനേജറെ പുറത്താക്കിയ സംഭവവും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
“ഭരണപരമായ ഗുരുതര വീഴ്ച”
ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണവും മാലാ പാർവതി ഉന്നയിച്ചു.
ഓഫീസ് മാനേജർ അതുല്യയെ പുറത്താക്കിയ നടപടി, സുരക്ഷാ ജീവനക്കാരനെതിരെ ഉയർന്ന ആരോപണങ്ങൾ, സംഘടനയ്ക്കുള്ളിലെ ആശയവിനിമയക്കുറവ് എന്നിവയെല്ലാം ഭരണപരമായ പരാജയമാണെന്നും അവർ തുറന്നടിച്ചു.
“സുതാര്യതയും ഉത്തരവാദിത്തവും ഇല്ല”
അംഗങ്ങളുടെ ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്ത സാഹചര്യം വരെ സംഘടനയിൽ ഉണ്ടായിരുന്നുവെന്നും മാലാ പാർവതി ആരോപിച്ചു.
സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കേണ്ട ഭരണസമിതി അതിൽ പരാജയപ്പെട്ടുവെന്നും, സംഘടനയുടെ വിശ്വാസ്യതക്ക് വലിയ തിരിച്ചടിയാണിതെന്നും അവർ പറഞ്ഞു.
“നൂറുവട്ടം അൻസിബയ്ക്കൊപ്പം”
അൻസിബ ഉയർത്തിയ വിഷയങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു.
തന്റെ കുറിപ്പിന് താഴെ “അൻസിബയ്ക്കൊപ്പം” എന്ന കമന്റിന് “നൂറുവട്ടം അൻസിബയ്ക്കൊപ്പം” എന്നാണ് മാലാ പാർവതി മറുപടി നൽകിയതും ശ്രദ്ധേയമായി.
നിലവിലെ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കണമെന്നും അവർ ആവർത്തിച്ചു.