യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മാർച്ച് 26 വ്യാഴാഴ്ച പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അക്ഷയ്‌യെ പോലീസ് അറസ്റ്റുചെയ്തു

ഷൈലയെ ബലമായി കാറിനുപുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പോലീസ് പറയുന്നത് പ്രകാരം, ഷൈലയും അക്ഷയ്‌യും തീർത്ഥാടന കേന്ദ്രമായ ഗനഗപുരയിലേക്കാണ് എർട്ടിഗോ കാറിൽ യാത്ര ചെയ്തിരുന്നത്. 11 മണിയോടെ ബല്ലുർഗ ഗ്രാമത്തിന്റെ പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെയാണ് അക്ഷയ് ഷൈലയെ കാറിൽനിന്നും പുറത്തേക്ക് തള്ളിയിട്ടത്. നടുറോഡിൽ സഹായത്തിനായി നിലവിളിക്കുന്ന ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ കാണുന്നത് പ്രകാരം, പ്രതി അക്ഷയ്, ഷൈലയെ ബലമായി കാറിനുപുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഷൈല സംഭവസ്ഥലത്ത് തന്നെ മരിച്ചു

കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അക്ഷയ് യുവതിയുടെ കഴുത്തിൽ മുറിവേൽപിക്കുന്നതും തറയിൽ വലിച്ചിഴയ്ക്കുകയും ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രക്കാരായ ചിലർ ചേർന്ന് അക്ഷയ്‌യെ ക്രൂരകൃത്യത്തിൽനിന്ന് പിന്തിരിപ്പിക്കുകയും ഷൈലയെ കാറിൽ കയറ്റുകയും ചെയ്തിരുന്നു.പിന്നാലെ ഇവിടെനിന്നും കാർ എടുത്ത് പോയെങ്കിലും അടുത്തുള്ള വെളിമ്പ്രദേശത്തേക്ക് കാറോടിച്ച് കയറ്റിയ അക്ഷയ് വീണ്ടും ഷൈലയെ കാറിന് പുറത്തേക്ക് തള്ളിയിടുകയും അവരുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയുമായിരുന്നു. പരിക്കേറ്റ ഷൈല സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റകൃത്യത്തിന് ശേഷം പ്രതി അതേവാഹനത്തിൽ രക്ഷപ്പെട്ടു.

കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചു

മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണ് ഷൈലയും അക്ഷയ്‌യും. ഇരുവരും നാലുവർഷം മുമ്പാണ് വിവാഹിതരായത്. ഷൈലയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന അക്ഷയ്‌യുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് കേസെടുത്ത പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →