തിരുവനന്തപുരം: വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാർ അവസാനിപ്പിക്കണമെന്നും അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല .ഛത്തീസ്ഗഢിൽ രണ്ടു കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആൾക്കൂട്ടവിചാരണയും പോലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കൽപത്തിന്റെ അടിവേരറുക്കുന്നവയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ക്രൈസ്തവ പുരോഹിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അപലപനീയമാണ്
‘ഇന്ത്യ എന്ന രാഷ്ട്രസങ്കൽപത്തിനെ തകർത്തുകളയുന്ന കാര്യങ്ങളാണ് സംഘ് പരിവാറും രാജ്യം ഭരിക്കുന്ന ബിജെപിയും ഉത്തരേന്ത്യയിൽ നടത്തുന്നത്. ബിജെപി ഭരിക്കുന്ന ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. കന്യാസ്ത്രീകൾക്കു തിരുവസ്ത്രം ധരിച്ചു പോലും പുറത്തിറങ്ങാൻ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയിൽ ക്രൈസ്തവ സമുദായം അടിച്ചമർത്തപ്പെടുന്നു. ഇത് ക്രൂരവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനവുമാണ്.’
ഇതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യ.
‘സഭാവസ്ത്രം ധരിച്ചതു കൊണ്ടു മാത്രം ഒരാൾ ടാർഗറ്റ് ചെയ്യപ്പെടുകയെന്നത് ചിന്തിക്കാൻ പോലുമാകുന്നില്ല. ഇതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യ. ഇതല്ല ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുമിച്ചു കൈകോർത്തു നിൽക്കുന്ന ഇന്ത്യ. അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല’ – ചെന്നിത്തല പറഞ്ഞു
