കോട്ടയം: ഈരാറ്റുപേട്ടയിലും മണര്‍കാട്ടും പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ഈരാറ്റുപേട്ടയില്‍നിന്ന് രണ്ടുപേരും മണര്‍കാടുനിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന് അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പോലീസിന്റെ പിടിയിലായത്. 13.64 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്നും പോലീസ് പിടിച്ചെടുത്തത് .
മണര്‍കാട് ഉള്ള ഒരു ബാര്‍ ഹോട്ടലില്‍ ജീവനക്കാരും താമസക്കാരനും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. സബ്ഇന്‍സ്പെക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ ഹോട്ടലില്‍ എത്തിയ പോലീസ് സംഘം ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്ന ഷഹാസിനെ ചോദ്യംചെയ്തു. സംശയം തോന്നിയ പോലീസ് മുറി അരിച്ചുപെറുക്കി, ഷഹാസിന്റെ ദേഹപരിശോധനയും നടത്തി.
പരിശോധനയില്‍ സിപ്ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യംചെയ്ത് വരികയാണെന്ന് മണര്‍കാട് പോലീസ് അറിയിച്ചു. ഇതുകൂടാതെ, ഷഹാസിനെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി
ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനിക്കുന്നേല്‍ ഇസ്മയിലിന്റെ മകന് സഹില്‍ (31), ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ വീട് യാസിന്റെ മകന് യാമിന് (28) എന്നവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായത്. ഈരാറ്റുപേട്ട ടൗണില്‍ അങ്കാളമ്മൻ കോവിലിന് സമീപം കാറിൽ കടത്താൻ ശ്രമിച്ച 4.640 ഗ്രാം എൺ.ഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്.
