കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20-ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കോഴിക്കോട് സ്വദേശിനി എൻ.പി. രജനിയും സഹോദരിമാരും സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . ഹർജിക്കാരുടെ കേസില്‍, പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന് സ്വത്തുക്കള്‍ നല്‍കിയിരുന്നു. എന്നാൽ സഹോദരിമാർ പിതാവിന്റെ സ്വത്തിൽ അവകാശമുന്നയിച്ച് കോഴിക്കോട്ട് കോടതിയെ സമീപിച്ചിച്ചു. കീഴ്ക്കോടതി കേസ് തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവുകള്‍ നീതിയുക്തമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കുടുംബ സ്വത്ത് ഹർജിക്കാർക്കും സഹോദരനും തമ്മില്‍ തുല്യ ഓഹരികളാ ക്കാനും നിർദ്ദേശിച്ചു. ജന്മാവകാശത്തിനെതിരായി ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ നിയമപരമല്ലെന്നും വിനീത ശർമ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവാണ് ബാധകമെന്നും കോടതി വിശദീകരിച്ചു.
സ്കന്ദ പുരാണത്തിലെ വാചകം ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതിയുടെ വിധി പ്രസ്താവം
.
സ്കന്ദ പുരാണത്തിലെ പത്ത് പുത്രൻമാർക്ക് തുല്യമാണ് ഒരു മകൾ എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഹിന്ദു പിന്തുടർച്ചാവകാശത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി ആരംഭിക്കുന്നത്. പിതാവിന്റെ പൂർവിക സ്വത്ത് സംബന്ധിച്ച കാര്യത്തിൽ മകളുടെ അവകാശങ്ങളേക്കുറിച്ച് സംസാരിക്കുമ്പോൾ ഇക്കാര്യം ശരിയായി പ്രതിഫലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. ഒരു പെൺകുട്ടിയിൽ ഐശ്വര്യത്തിന്റെ ദേവത കുടികൊള്ളുന്നു. എല്ലാ നന്മകളാലും സമ്പന്നയാണ് ഓരോ മകളും. ഓരോ നല്ല പ്രവൃത്തികളുടെയും തുടക്കത്തിൽ അവളെ ആദരിക്കണമെന്നും കോടതി പറഞ്ഞു.
.


