മലപ്പുറം: അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിൽ ഭാഗമാകേണ്ടതില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്രിവാള്‍ പാർട്ടി സംസ്ഥാന നേതാക്കള്‍ക്ക് നിർദേശം നൽകി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്.എഎപി സംസ്ഥാന ഘടകം അൻവറിനൊപ്പം നിലപാടെടുത്തതിന് പിന്നാലെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും ബൃന്ദ കാരാട്ടും ഇന്നലെ ദില്ലിയിലെ അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയില്‍ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് എഎപിയുടെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയം.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കണമെന്നും നിർദേശം
ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാർട്ടിയെ ശക്തിപ്പെടുത്താനും പരമാവധി സീറ്റുകളില്‍ വിജയിക്കാനും പരിശ്രമിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നിർദേശം നല്‍കിയിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ പിന്തുണയോടെ പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി
പാർട്ടി ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ പിവി അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് നിലമ്പൂരില്‍ മത്സരിക്കാനാവുക. ഈ സാഹചര്യത്തില്‍ ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ഭാഗമായി ആം ആദ്മി പാർട്ടിയുടെ കൂടെ പിന്തുണയോടെ പരമാവധി വോട്ട് സമാഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്



