തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച ആയി. നേരം പുലർന്നത് മഴക്കെടുതികളുടെ വിവരങ്ങളുമായിട്ടാണ്. തൊട്ടുപിന്നാലെ മൂന്നാറിലെ പെട്ടിമുടിയിൽ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് മുകളിൽ മലയിടിഞ്ഞ് ആളുകൾ മണ്ണിനടിയിൽ ആയ വാർത്തയെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോലും ആളുകൾക്ക് അവിടെ എത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഉച്ച വരെയും സ്ഥിതി. വൈകിട്ട് ഇരുട്ടും മഴയും കനത്തതോടെ തിരച്ചിൽ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തകർ മടങ്ങുമ്പോൾ 17 മൃതശരീരങ്ങൾ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു. 53 പേരെ ഇനിയും കണ്ടെത്താനുണ്ട്. എത്രപേർ ജീവനോടെ ഉണ്ട് എന്ന് വ്യക്തതയില്ല. ഈ നിലയിൽ കേരളം സന്ധ്യ പിന്നിടുമ്പോഴാണ് ഏഴു മുക്കാലോടെ കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് മുന്നോട്ട് ഓടി വിമാനത്താവളത്തിന് പുറം മതിലും തകർത്ത് കുഴിയിലേക്ക് വീണ ദുരന്തവാർത്ത എത്തുന്നത്. പൈലറ്റ് അടക്കം നാലു പേരുടെ മരണമാണ് നിമിഷങ്ങൾക്കുള്ളിൽ റിപ്പോർട്ട് ആയത്. ജീവപായങ്ങൾ വർദ്ധിപ്പിക്കരുതേയെന്ന പ്രാർത്ഥനയിലാണ് കേരളം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കു പറ്റി യിട്ടുണ്ട്. ഹൈറേഞ്ചിലെ രാജമലയിൽ മണ്ണിനടിയിൽ കുറേ മനുഷ്യർ. വടക്ക് കരിപ്പൂരിൽ ജീവനുവേണ്ടി മല്ലിടുന്ന ഏറെപ്പേർ ആശുപത്രിയിൽ. ഓഗസ്റ്റ് 7 വെള്ളിയാഴ്ച കേരളത്തെ കരയിച്ച ദുഃഖവെള്ളിയാഴ്ച ആണ്.



