തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തല്‍പണിക്കുള്ള സാധനങ്ങളിറക്കാൻ ചുമട്ടുതൊഴിലാളികള്‍ കൂലിയായി ചോദിച്ചത് 25,000 രൂപ. സ്റ്റാച്യു മേഖലയിലെ പത്ത് ചുമുട്ടുതൊഴിലാളികളാണ് അമിതകൂലി ചോദിച്ചത്. പരാതി ഉയർന്നതോടെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേമനിധിബോർഡ് ചെയർമാൻ തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്തു.
പതിനായിരം രൂപവരെ കൊടുക്കാൻ തയ്യാറായെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാവിലെ സെൻട്രല്‍ സ്‌റ്റേഡിയത്തില്‍ സിനിമാ ഷൂട്ടിഗിനുള്ള സാധനങ്ങള്‍ എത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികള്‍ അമിത കൂലി ചോദിച്ചത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികള്‍. പതിനായിരം രൂപവരെ കൊടുക്കാൻ കരാറുകാരൻ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികള്‍ വഴങ്ങിയില്ല. സാധനങ്ങള്‍ ഇറക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു.
ഇതോടെ കരാറുകാർ കന്റോണ്‍മെന്റ് പൊലീസിലും മന്ത്രി വി.ശിവൻകുട്ടിയെയും പരാതി അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പ്രതിനിധികളും പൊലീസും നടത്തിയ പരിശോധനയ്ക്ക് ശേഷം തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു



