ന്യൂഡൽഹി: ഒരു കിലോ ഗ്രാം തക്കാളിക്ക് ഒരു ലിറ്റർ പെട്രോളിനു നൽകുന്നതിനേക്കാൾ കൂടുതൽ വില നൽകേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ രാജ്യത്ത്. മുംബൈയും ചെന്നൈയും അടക്കം ആറ് നഗരങ്ങളിലാണ് തക്കാളി വില പെട്രോൾ വിലയെയും മറി കടന്നിരിക്കുന്നത്. ഡൽഹിയിൽ ഒരു കിലോ തക്കാളിക്ക് 120 മുതൽ 140 രൂപ വരെയാണ് നൽകേണ്ടി വരുന്നത്. അതേ സമയം ഒരു ലിറ്റർ പെട്രോളിന് 96.72 രൂപ നൽകിയാൽ മതി. ചെന്നൈയിൽ ഒരു കിലോ തക്കാളിക്ക് 117 രൂപയാണ് എന്നാൽ ഒരു ലിറ്റർ പെട്രോളിന് 102.63 രൂപ നൽകിയാൽ മതി. മുംബൈ, മൊറാദാബാദ്, സിലിഗുരി, കോൽക്കത്ത എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്. മൊറാദാബാദിൽ തക്കാളി കിലോക്ക് 150 രൂപ, പെട്രോൾ ലിറ്ററിന് 96.83 രൂപ,
സിലിഗുരിയിൽ തക്കാളി കിലോ 155 രൂപ, പെട്രോൾ ലിറ്ററിന് 106.03 രൂപ, കോൽക്കത്തയിൽ തക്കാളി കിലോക്ക് 148 രൂപ, പെട്രോൾ ലിറ്ററിന് 106.03 രൂപ
മുംബൈയിൽ തക്കാളി കിലോയ്ക്ക്150 രൂപ, പെട്രോൾ ലിറ്ററിന് 106.31 രൂപ എന്നിങ്ങനെയാണ് വില. ബംഗളൂരുവിൽ ഒരു രൂപയുടെ മാറ്റമാണ് പെട്രോളും തക്കാളിയും തമ്മിലുള്ളത്. ഒരു ലിറ്റർ പെട്രോളിന് 101.94 രൂപയാണെങ്കിൽ തക്കാളി കിലോക്ക് 100 രൂപയാണ് നൽകേണ്ടത്.
കിലോ ഗ്രാമിന് 20 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിവില നൂറും കടന്ന് കുതിച്ചുയർന്നത് പെട്ടെന്നാണ്. കടുത്ത ചൂടും കനത്ത മഴയും തക്കാളി കൃഷിയെ ബാധിച്ചതാണ് തക്കാളിയുടെ പെട്ടെന്നുള്ള വില വർധനവിന് കാരണം.

