തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ് വിനീത്. ഇതിനിടെയാണ് മറ്റൊരു പൊലീസുകാരന്റെ കാർ വാടകയ്ക്കെടുത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വാഹന പരിശോധനക്കെന്ന പേരിൽ മുജീബിന്റെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. ശേഷം അക്രമികൾ കാറിൽ കയറി മുജീബിന്റെ കയ്യിൽ വിലങ്ങിട്ടു. മറ്റൊരു വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വ്യാപാരി ഉറക്കെ നിലവിളിച്ചു. തുടർന്ന് പ്രതികൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പീന്നിട് പൊലീസ് സംഘം എത്തിയാണ് വിലങ്ങഴിച്ച് വ്യാപാരിയെ രക്ഷിച്ചത്.



