കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരത്തിന് പിന്തുണ നൽകി യുഡിഎഫും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ പരാതി നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഹർഷിനയ്ക്ക് നീതി കിട്ടും വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിഷേധ പരിപാടികൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയത് അവഹേളിക്കുന്നതിന് തുല്യമാണെന്നും എം എം ഹസൻ തുറന്നടിച്ചു.മതിയായ നഷ്ടപരിഹാരം നൽകാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹർഷിനെയും കുടുംബവും.
അഞ്ച് വർഷം മുമ്പാണ്ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഈ യുവതിയെ വേട്ടയാടി. ലക്ഷങ്ങൾ ചിലവഴിച്ച് നിരവധി ചികിത്സകൾ നടത്തി പക്ഷെ ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. വിഷയത്തിൽ നീതിതേടിയാണ് യുവതി തെരുവിലിറങ്ങിയത്

