കോട്ടയം : ടിഷ്യൂ പേപ്പർ നൽകിയില്ലെന്ന് ആരോപിച്ച് ബജികട ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലുങ്കൽ വീട്ടിൽ ബിജു കെ.എൻ മകൻ മെണപ്പൻ എന്ന് വിളിക്കുന്ന വിഷ്ണുപ്രസാദ് (23) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2023 ഫെബ്രുവരി 1 ന് അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവർത്തിച്ചിരുന്ന ബജിക്കടയിലെത്തി കഴിച്ചതിനുശേഷം ടിഷ്യൂ പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് ബജിക്കടയിലെ ജീവനക്കാരനെ ചീത്ത വിളിക്കുകയും, ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ ശംഭു എന്ന് വിളിക്കുന്ന അമൽ ബാബു, അപ്പു എന്ന് വിളിക്കുന്ന അഖിൽ ജോസഫ്, വാവ എന്ന് വിളിക്കുന്ന എബിസൺ ഷാജി എന്നിവരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുപ്രസാദിനു വേണ്ടി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചിൽ ശക്തമാക്കിയതിനോടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് ഗാന്ധി നഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

