സുന്ദരേശന്‍ വധക്കേസ്: നാലു ദൃക്‌സാക്ഷികള്‍ കൂറുമാറി

മഞ്ചേരി: ചാലക്കുടി കുലയിട ചെറുവായൂര്‍ കടവുങ്കശ്ശേരി സുന്ദരേശ(53)നെ അടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കവെ നാല് ദൃക്‌സാക്ഷികള്‍ കൂറുമാറി.
സുന്ദരേശന്‍ താമസിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്കു പ്രതി അതിക്രമിച്ചു കയറിയതും പട്ടിക വടികൊണ്ടടിച്ചതും കണ്ടുവെന്നു പോലീസിന് മൊഴി നല്‍കിയ പി.പി. ഫാഹിദ് (32), രാജന്‍ (44), അലി അക്ബര്‍ (48), ടി.കെ. അയ്യൂബ് (53) എന്നിവരാണ് വിചാരണ ആരംഭിച്ചദിവസം തന്നെ കൂറുമാറിയത്. ഗുരുതരമായി പരുക്കേറ്റ സുന്ദരേശനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ അടക്കം എട്ടുപേരെ ഇന്നലെ ജഡ്ജി എസ്. മുരളീകൃഷ്ണ മുമ്പാകെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ടി. ഗംഗാധരനും പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.എം. സഫറുള്ള, കെ.കെ. സൗദത്ത്, ഒ. കൃപാലിനി, വി.പി. വിപിന്‍നാഥ് എന്നിവരും ഹാജരായി.

2022 മാര്‍ച്ച് 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നെടുവ ഉള്ളണം ഉള്ളേരി അജീഷ്(38) ആണ് കേസിലെ പ്രതി. സംഭവദിവസം തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. 2021 സെപ്റ്റംബര്‍ 27ന് പരപ്പനങ്ങാടി ബസ് സ്റ്റാഡില്‍ വച്ച് അജീഷിനെ സുന്ദരേശന്‍ മര്‍ദ്ദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഗുരുതരമായി പരുക്കേറ്റ സുന്ദരേശന്‍ മാര്‍ച്ച് 30ന് വൈകിട്ട് ആറുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ഫലിക്കാതെ മരണപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →