കൂട്ടബലാത്സംഗം: പ്രതി ഡിംപിളിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കം

കൊച്ചി: കാസര്‍ഗോഡ് സ്വദേശിനിയായ, 19 വയസുള്ള മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കം. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഒരേസമയം ഹാജരായതോടെയാണു തര്‍ക്കം ഉടലെടുത്തത്. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തെത്തുടര്‍ന്നു കോടതി മുറിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു കേസ് പരിഗണിച്ചത്.

അഭിഭാഷകരായ ആളൂരും അഫ്‌സലും തമ്മില്‍ കോടതിക്കുള്ളില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നു മജിസ്‌ട്രേട്ട് ഇടപെട്ടു. അഫ്‌സലിനോടു കോടതിയില്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആളൂര്‍ പറഞ്ഞു. ബഹളംവയ്ക്കാന്‍ ഇതു ചന്തയല്ല എന്നായിരുന്നു മജിസ്‌ട്രേട്ടിന്റെ പ്രതികരണം. താന്‍ അഫ്‌സലിനെയാണു വക്കാലത്ത് ഏല്‍പിച്ചതെന്നു ഡിംപിള്‍ വ്യക്തമാക്കിയതോടെ ആളൂരിനു പിന്‍വാങ്ങേണ്ടി വന്നു.
കേസിലെ പ്രതികളായ ഡിംപിള്‍ ലാംബ (ഡോളി-21), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), നിധിന്‍ മേഘനാഥന്‍ (35), ടി.ആര്‍. സുദീപ് (34) എന്നിവരെ കോടതി അഞ്ചു ദിവസത്തേയ്ക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടുസ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്താനുണ്ടെന്നു പോലീസ് കോടതിയെ അറിയിച്ചു. ഇവരുടെ മൊെബെല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളായ മൂന്നു പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും ഇവര്‍ക്കെതിരേ നേരത്തെയും കേസുകളുണ്ടെന്നുമാണു പോലീസ് വ്യക്തമാക്കിയത്. ഡിംപിളിന്റെ കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം.

നടന്നതു ക്രൂരപീഡനമാണെന്നും മോഡലിന് ആദ്യ രണ്ടു പ്രതികളും ബാറില്‍വച്ചു മദ്യം നല്‍കിയെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ബാറിന്റെ പാര്‍ക്കിങ് സ്ഥലത്തു വാഹനം നിര്‍ത്തിയിട്ടും യാത്രയ്ക്കിടയിലും ക്രൂരമായി പീഡിപ്പിച്ചു. ഡിംപിളാണു പീഡനത്തിന് അവരം ഒരുക്കിയതെന്നാണു കണ്ടെത്തല്‍. രാജസ്ഥാന്‍ സ്വദേശിനിയായ ഡിംപിള്‍ ഇതരസംസ്ഥാനത്തു നിന്നും മോഡലിംഗിനെന്ന പേരില്‍ പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു ലൈംഗികതൊഴിലിന് ഉപയോഗിക്കുന്നുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളാണ് അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍. കഴിഞ്ഞ 17 നു അര്‍ധരാത്രിയാണു മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്തത്. ബാറില്‍ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞു കാറില്‍ കയറ്റി ബലാല്‍സംഗം ചെയ്‌തെന്നാണു കേസ്. ഡിംപിളിന്റെ സുഹൃത്താണു പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →