സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്ക് വിധിയെഴുതി യു.എസ്

വാഷിങ്ടണ്‍: നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി യു.എസ്. ജനപ്രതിനിധിസഭയില്‍ ആകെയുള്ള 435 സീറ്റിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്കുമാണ് (35 സീറ്റ്) തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഇതിനൊപ്പം നടന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ വോട്ടെണ്ണല്‍ ആരംഭിക്കും. അന്തിമ ഫലപ്രഖ്യാപനം പക്ഷേ, ദിവസങ്ങള്‍ നീണ്ടേക്കാം.

പാര്‍ലമെന്റില്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ക്ക് നേരിയ ഭൂരിപക്ഷം മാത്രമുളളതിനാല്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം മാത്രമാണുള്ളത്. പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍സിന്റെ 212 പ്രതിനിധികള്‍ക്കെതിരേ 220 അംഗങ്ങളാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. നൂറംഗ സെനറ്റില്‍ ഇരുപാര്‍ട്ടികള്‍ക്കും 50 സീറ്റുവീതമാണുള്ളത്. സുപ്രധാന തീരുമാനം വരുമ്പോള്‍ സെനറ്റ് അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വോട്ടാണ് ഡെമോക്രാറ്റുകള്‍ക്ക് ഇതുവരെ പിടിവള്ളിയായിരുന്നത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സെനറ്റിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍പ്രസിഡന്റുമാരായ ബരാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവര്‍ പ്രചാരണവുമായി നേരിട്ടു രംഗത്തിറങ്ങിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം രണ്ടാം വര്‍ഷം നടക്കുന്നതിനാലാണ് ഇടക്കാല തെരഞ്ഞെടുപ്പെന്നു വിളിക്കുന്നത്. വോട്ടെണ്ണലില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദത്തില്‍ ബൈഡന്റെ ശേഷിക്കുന്ന കാലയളവ് വെല്ലുവിളി നിറഞ്ഞതായിരിക്കും. അമേരിക്കയുടെ വിദേശനയത്തിലും ഇതരരാജ്യങ്ങളോടുള്ള സമീപനത്തിലും ഉള്‍പ്പെടെ അതു പ്രതിഫലിക്കുകയും ചെയ്യുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.അമി ബേര, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയ്പാല്‍, ശ്രീ തനേഡര്‍ എന്നീ അഞ്ച് ഇന്ത്യന്‍ വംശജരും ജനപ്രതിനിധി സഭയിലേക്കു മത്സരിക്കുന്നുണ്ട്.

ആദ്യ നാലുപേരും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളായി നിലവിലെ സഭയിലുള്ളവരാണ്.ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണു ബൈഡന്റെ പ്രചാരണം. വിലക്കയറ്റം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണു ട്രംപ് ചൂണ്ടിക്കാട്ടുന്നത്. 2024-ല്‍ ഒരുവട്ടംകൂടി പ്രസിഡന്റ്സ്ഥാനത്തേക്കു മത്സരിക്കാന്‍ താല്‍പര്യപ്പെടുന്ന ബൈഡന്റെ വഴിയടയാനും തോല്‍വി വഴിവച്ചേക്കാം. ഒപ്പം കഴിഞ്ഞതവണ ബൈഡനു മുന്നില്‍ മുട്ടുമടക്കേണ്ടിവന്നെങ്കിലും 2024-ല്‍ വീണ്ടും വരുമെന്നു പ്രഖ്യാപിച്ചിട്ടുള്ള മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുതുഊര്‍ജം പകരുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →