തൊടുപുഴ : വിദേശ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിലെ സ്വകാര്യ റിക്രൂട്ട്മെൻറ് സ്ഥാപനം ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതിലധികം പരാതികളാണ് ലഭിച്ചിട്ടുളളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്തേക്ക് തൊഴിലിന് ആളെ അയക്കാൻ തൊടുപുഴയിലെ ഒരു സ്ഥാപനത്തിനും ലൈസൻസില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
മികച്ച മാസവരുമാനം ലഭിക്കുന്ന തൊഴിൽ വിദേശത്ത് ശരിയാക്കിത്തരാമെന്ന് സമൂഹമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫയർ സേഫ്റ്റി ഓഫീസർ മുതൽ 10 ലധികം തസ്തികകളിൽ ഒഴിവുണ്ടെന്ന് കാണിച്ചായിരുന്നു പ്രചരണം. ഉദ്യോഗാർത്ഥികളിൽ നിന്നും അഡ്വാൻസായി അമ്പതിനായിരും രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങി. അഡ്വാൻസ് നൽകി ഒരുവർഷം കഴിഞ്ഞിട്ടും പുരോഗതിയില്ലാതെ വന്നതോടെ ഉദ്യോഗാർത്ഥി പണം തിരികെ ആവശ്യപെട്ടു.
ഇതോടെ സ്ഥാപനം പൂട്ടി ഉടമ മുങ്ങിയെന്നാണ് പരാതിക്കാർ പറയുന്നത്. 60 ലധികം പരാതിയാണ് തോടുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിതികളിൽ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.. 6 മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

