ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനകിനിനെ പരാജയപ്പെടുത്തി ലിസ് ട്രൗസ് (47) ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായാണ് മുന്‍വിദേശകാര്യമന്ത്രി ലിസ് ട്രൗസ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രൗസിന് 81,326 വോട്ട് ലഭിച്ചു. ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന സുനകിന് 60,399 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ മാസം ആദ്യം ആരംഭിച്ച വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാനിച്ചത്.
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തികമാന്ദ്യവും സാധരണക്കാരെയും ദരിദ്രരെയും ഒരുപോലെ വലച്ച സാഹചര്യമാണ് ബോറിസ് ജോണ്‍സണെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാക്കിയത്. പ്രധാനമന്ത്രിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് മന്ത്രിസഭയിലെ 50 പേര്‍ രാജിവച്ചിരുന്നു. സുനകാണ് അതിനു തുടക്കം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്. മന്ത്രിമാര്‍ക്കു പുറമേ, പാര്‍ലമെന്റംഗങ്ങളില്‍ ഭൂരിപക്ഷം പേരും എതിരാവുകയും ജനപ്രീതി കുത്തനെ ഇടിയുകയും ചെയ്തതും ജോണ്‍സനു തിരിച്ചടിയായി.വിവാദങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മറ്റു നിവൃത്തിയില്ലാതെ ജൂെലെയില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചു. സ്‌കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയില്‍ കഴിയുന്ന എലിസബത്ത് രാജ്ഞിയെ കണ്ട് ഇന്നദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. തൊട്ടു പിന്നാലെ ലിസ് ട്രസ് രാജ്ഞിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കും.
2015 നു ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന നാലാമത്തെ കണ്‍സര്‍വേറ്റീവ് നേതാവാണ് ലിസ് ട്രസ്. ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അവര്‍ പ്രതിസന്ധികളെ നേരിടാന്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ചാര്‍ജ് കുറയ്ക്കാനും ഇന്ധനവിതരണം സുഗമമാക്കാനുമുള്ള പദ്ധതിയുമായി ഒരാഴ്ചയ്ക്കുള്ളില്‍ താനെത്തുമെന്ന് അവര്‍ അറിയിച്ചു. ഔപചാരികമായ ചടങ്ങുകള്‍ കഴിഞ്ഞ് ഇന്നോ നാളെയോ ലിസ് ട്രസ് അധികാരമേല്‍ക്കും.

