അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 നു, ന്യൂഡൽഹിയിലെ പുരാണ ക്വിലയിൽ വച്ച് താൻ സൂര്യനമസ്കാരത്തിൽ ഏർപ്പെടുമെന്ന് സാംസ്കാരിക-വിനോദസഞ്ചാര മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. തങ്ങളുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ തന്നോടൊപ്പം സൂര്യനമസ്കാരത്തിൽ പങ്കെടുക്കാൻ, അദ്ദേഹം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനുനൽകിയ സമ്മാനമാണ് യോഗ ദിനമെന്നും, യോഗ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നും ശ്രീ. പട്ടേൽ ഓർമ്മിപ്പിച്ചു.
ഇതുസംബന്ധിച്ച ഒരു വീഡിയോ സന്ദേശവും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ സൂര്യനമസ്കാര അഭ്യാസത്തിന്റെ ദൃശ്യങ്ങൾ, #10MillionSuryaNamaskar & #NamasteYoga എന്നീ ഹാഷ്ടാഗുകളോടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതൊരു വലിയ പൊതുജന മുന്നേറ്റമാക്കാനും, അതുവഴി നമുക്ക് ചുറ്റുമുള്ളവരിൽ ആരോഗ്യത്തെപ്പറ്റി അവബോധം വളർത്താനും ഇതിലൂടെ സാധിക്കുമെന്നും കേന്ദ്ര സഹമന്ത്രി വിലയിരുത്തി. അദ്ദേഹത്തിന്റെ ഈ സന്ദേശത്തിനു വലിയ തോതിലുള്ള പ്രതികരണമാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്. അന്താരാഷ്ട്ര യോഗദിനത്തിൽ, തന്നോടൊപ്പം ഒരുകോടിപേരെങ്കിലും സൂര്യനമസ്കാരത്തിൽ പങ്കെടുക്കുമെന്നും സാംസ്കാരികമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്രയോഗദിന ആഘോഷങ്ങളുടെ ഭാഗമായി, ഇന്നലെ മുതൽ 21 വരെ നീണ്ടുനിൽക്കുന്ന “നമസ്തേ യോഗ ” ക്യാംപെയിനിനു സാംസ്കാരിക മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. എല്ലാവരുടെയും ജീവിതത്തിൽ അവശ്യഘടക മായി യോഗയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

