തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ചാറ്റ് പുറത്തു പോയത് ഗുരുതരസംഘടന പ്രശ്നം എന്ന് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ. ഇതിനെ ഗൗരവപരമായാണ് യൂത്ത് കോൺഗ്രസും, കെപിസിസിയും കാണുന്നത്. ഇത് നേതൃത്വത്തെ അറിയിക്കും. എല്ലാ സംഘടനകളിലും നെല്ലും, പതിരും ഉണ്ട്. പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസുകാർ സംഘടന നിലപാടിന് ഒപ്പം നിൽക്കുമെന്നും കെ.എസ് ശബരിനാഥൻ പറഞ്ഞു.
ജാമ്യ വ്യവസ്ഥകൾ പാലിച്ചു അന്വേഷണവുമായി സഹകരിക്കുമെന്ന് കെ.എസ് ശബരിനാഥൻ പറഞ്ഞു. പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. കരിങ്കൊടി കാണിക്കാൻ ഗൂഢാലോചന നടത്തി എന്നാണെങ്കിൽ അത് അംഗീകരിക്കും. വാട്സാപ്പ് ചാറ്റ് ചോർന്നത് കൊണ്ട് നിരപരാധിത്വം തെളിയിക്കാനായെന്നും ശബരിനാഥൻ പറഞ്ഞു.
“സി എം കണ്ണൂർ ടിവിഎം ഫ്ലൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്ലൈറ്റിൽ കയറി കരിങ്കോടി കാണിച്ചാൽ …. എന്തായാലും ഫ്ലൈറ്റിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ” എന്ന് കെ.എസ് ശബരിനാഥൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട ചാറ്റ് സ്ക്രീൻഷോട്ടായി പുറത്തുവന്നതോടെയാണ് ശബരിക്കെതിരെ പോലീസ് ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം തള്ളി കോടതി ശബരീനാഥിന് ജാമ്യം അനുവദിക്കുകയായിരുന്നു. 20/07/22 ബുധനാഴ്ച മുതൽ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യാന് ഹാജരാകണമെന്ന് നിർദ്ദേശവും നൽകി. ഇതനുസരിച്ച് അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ ശബരി ഹാജരായി. അതേസമയം വാട്സാപ്പ് ഗ്രൂപ്പിൽ താൻ തന്നെയാണ് വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥൻ പറഞ്ഞു.



