കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ നാല് പ്രതികളുടെ റിമാൻഡ് 2022 ജൂൺ മാസം 30 വരെ നീട്ടി. മധുര സ്വദേശികളായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ഷംസൂൺ കരീം രാജ, ഷംസുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. ബേസ് മൂവ്മെൻറ് പ്രവർത്തകരാണ് ഇവർ. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
സ്ഫോടന കേസിൽ ബേസ് മൂവ്മെൻറ് പ്രവർത്തകനായ മുഹമ്മദ് അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. ചോദ്യംചെയ്യലിലും, മറ്റു അന്വേഷണങ്ങളിലും മുഹമ്മദ് അയ്യൂബ് മാത്രമാണ് പോലീസുമായി സഹകരിച്ചത്. സ്‌ഫോടനത്തിൽ മറ്റു നാല് പേർക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയ്യൂബ് നൽകിയത്. 2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് സ്ഫോടനമുണ്ടായത്.
മുൻസിഫ് കോടതിക്കും, സബ്ട്രഷറിക്കുമിടയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റു പാത്രങ്ങൾക്കുള്ളിൽ ഡിറ്റണേറ്ററുകളും, വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ, നെല്ലൂർ, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതി വളപ്പിൽ ആ വർഷം സ്ഫോടനമുണ്ടായിരുന്നു. ഷംസൂൺ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.



