തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ കൊവിഡ് കണക്കുകൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താസമ്മേളനങ്ങളിലാണ് ദീർഘകാലം പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാർത്താക്കുറിപ്പിലൂടെയായി.
2020 മെയിൽ സംസ്ഥാനത്തെ കൊവിഡ് കേസുകൾ പൂജ്യമായതും പിന്നീടുള്ള മാസങ്ങളിൽ അത് ഉയർന്ന് മൂന്നാം തരംഗത്തിൽ അരലക്ഷം വരെ ആവുന്നതും കേരളം കണ്ടു. എന്നാൽ മൂന്നാം തരംഗത്തിൽ കാര്യമായ മരണങ്ങളും ആശുപത്രി അഡ്മിഷനും ഇല്ലാതിരുന്നതും വാക്സിനേഷൻ രണ്ട് ഡോസ് പൂർത്തിയാക്കുകയും ചെയ്തതോടെ കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സംസ്ഥാന സർക്കാർ മാറിയിട്ടുണ്ട്.
പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സർക്കാർ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്ക് ധരിക്കുക എന്നതിനപ്പുറം കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലില്ല. കരുതൽ ഡോസ് വാക്സിനേഷന് കേന്ദ്രസർക്കാർ അനുമതി നൽകുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കുന്നത്. വാക്സീനേഷൻ നൂറ് ശതമാനം ആയപ്പോൾ തന്നെ കൊവിഡ് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

