കൊച്ചി: സില്‍വര്‍ലൈന്‍ സമരത്തില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്.
കൊഴുവള്ളൂരില്‍ എസ്യുസിഐ പ്രവര്‍ത്തകര്‍ തമ്പടിച്ച് താമസിക്കുന്നു. എസ്യുസിഐ പ്രവര്‍ത്തകരാണ് ടയര്‍ കത്തിക്കാനും പ്രതിഷേധിക്കാനും പഠിപ്പിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് പരിശീലനം നല്കുന്നു. കൊഴുവല്ലൂരില്‍ പൊലീസിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ കരുതി. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ലൈന്‍ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്.
കരുണ പാലിയേറ്റിവിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണമെന്നും മന്ത്രി പറഞ്ഞു. ജനകീയ ലാബുകാര്‍ വീട്ടിലെത്തുന്നില്ലേ എന്നും മന്ത്രി വിശദീകരണയോഗത്തില്‍ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ആരോപിച്ച അനധികൃത സ്വത്ത് സംമ്പാദനത്തിനും മറുപടി നല്കി. രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ഒന്നും നേടിയിട്ടില്ലെന്ന്മന്ത്രി സജി ചെറിയാന്. ഉയര്‍ന്ന യോഗ്യതകളുള്ള ഭാര്യക്ക് ഒരു ജോലി പോലും അനര്‍ഹമായി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചിട്ടില്ല. പിതാവ് തന്ന സ്ഥലത്ത് 18 ലക്ഷം രൂപ ലോണെടുത്താണ് വീട് വെച്ചത്.
ആ വീടാണ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൊടുക്കുന്നത്. സാമ്പത്തിക മോഹം ഉണ്ടായിരുന്നെങ്കില്‍ ആ വീട് മക്കള്‍ക്ക് കൊടുക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് സഹായം കൊടുക്കുന്ന സംഘടനയാണ് കരുണ പാലിയേറ്റിവ്. ആ സംഘടനയെയാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. സാമ്പത്തികമായി വലിയ അടിത്തറയുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഒരു രൂപയുടെ പോലും അഴിമതി നടത്താതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുണ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സേവനം നടത്തുന്നവരാണ്. എന്നിട്ടും ചില വ്യാജ പ്രചാരണങ്ങള്‍ കേട്ട് ചിലര്‍ എതിര്‍ക്കുന്നു. നാട്ടുകാര്‍ക്ക് നന്ദി വേണം. തന്റെ രാഷ്ട്രീയമായുള്ള വളര്‍ച്ചയില്‍ നാട്ടിലെ കുറേ ആളുകള്‍ക്ക് അസൂയയാണ്. ആവശ്യങ്ങളുമായി എത്തുന്നവരുടെ കൈയ്യില്‍ നിന്ന് ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. സിപിഎം അനുഭാവികള്‍ പോലും കള്ള പ്രചാരണങ്ങളില്‍ വീഴുന്നുവെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു.

