കെ റെയില്‍ സമരം: സാധാരണക്കാരനെ ജയിലിലേക്ക് അയക്കില്ല പകരം ഞങ്ങള്‍ പോകും: വി.ഡി. സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ജയിലില്‍ പോകാന്‍ യു.ഡി.എഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരാണ് സില്‍വര്‍ ലൈന്‍ സമരത്തിലുള്ളത്. നന്ദിഗ്രാമില്‍ സി.പി.ഐ.എമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസിന്റെ അതിക്രമം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പൊലീസ് അതിക്രമത്തിനെതിരെ കെ. മുരളീധരന്‍ എം.പി. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരംഭം എന്ന നിലയ്ക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

കെ റെയിലിന് പകരം വിമാനം പോലൊരു ബസ് പോരേയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ പോലെ വിമാന സര്‍വീസ് നടത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെയെന്ന് കെ. സുധാകരന്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →