തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതു കേന്ദ്ര നിയമം ലംഘിച്ച്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ഒരു വ്യവസ്ഥയും പാലിക്കാതെയാണു കല്ലിടൽ നടപടികൾ പുരോഗമിക്കുന്നത്. റവന്യൂ വകുപ്പിനു കീഴിൽ പ്രത്യേക അഡ്മിനിസ്ട്രേറ്ററെ പോലും നിയമിച്ചില്ല. ഇതാണ് ഹൈക്കോടതിയിൽ നിന്നു നിശിത വിമർശനം വിളിച്ചുവരുത്തിയതെന്നു വിദഗ്ധർ പറയുന്നു.
യുപിഎ സർക്കാർ 2013 ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം, വൻവികസന പദ്ധതികൾക്കു വേണ്ടി ഭൂമി നൽകേണ്ടിവരുന്ന കർഷകരുടെയും ചെറു ഭൂവുടമകളുടെയും സംരക്ഷണം ഉറപ്പാക്കാനും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഇതനുസരിച്ച് ഏറ്റെടുക്കേണ്ട ഭൂമി ഏതെന്ന് ഭൂസർവേ ചെയ്തു ഗ്രാമസഭകളെ മുൻകൂട്ടി അറിയിക്കണം. അതിനു ശേഷം വിജ്ഞാപനം പുറപ്പെടുവിക്കണം.
റവന്യൂ വകുപ്പിലെ പ്രത്യേക അഡ്മിനിസ്ട്രേറ്റർക്കാണ് ഇതിൻറെ ചുമതല. അതിനു ശേഷം മാത്രമെ കല്ലിടാനോ അതിരു തിരിക്കാനോ പാടുള്ളൂ. കലക്ടർക്കും ആർഡി ഒയ്ക്കുമാണ് ഇതിനുള്ള അധികരമെന്നും നിയമം പറയുന്നു. എന്നാൽ ഒാഗസ്റ്റ് മാസം മുതൽ സിൽവർലൈൻ കടന്നുപോകുന്ന ഒൻപത് ജില്ലകളിലും ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കല്ലിടലാരംഭിച്ചു. സർക്കാർ ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ഈ നടപടി തുടങ്ങിയത്
ഭൂമി ഏറ്റെടുക്കും മുൻപ് നഷ്ടപരിഹാരം പൂർണമായും നൽകണം. അഞ്ചുവർഷം ഉപയോഗിക്കാതിരുന്നാൽ ഭൂമി ഉടമക്ക് തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള നെൽവയൽ നീർത്തട നിയമം, ഭൂസംരക്ഷണ നിയമം എന്നിവയും കണക്കിലെടുക്കാതെയാണ് സിൽവർലൈൻ നടപടികൾ പുരോഗമിക്കുന്നത്. സി.ആർ.ഇസ്ഡ് നിയമം, മുതൽ ദുരന്തനിവാരണ നിയമം വരെ അവഗണിക്കപ്പെടുകയും ചെയ്തു. ഹൈക്കോടതി നിർദേശത്തെ മറികടക്കാനാണ് സർക്കാർ തിടുക്കം കാട്ടുന്നതെന്നും കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകാത്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.



