ഹോങ്കോങ്: ഒമിക്രോണിന് കോവിഡിന്റെ മറ്റു വകഭേദങ്ങളെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുള്ളതായി ഹോങ്കോങ്ങ് സര്‍വകലാശാല നടത്തിയ പഠനം. രോഗതീവ്രത വളരെ കുറവായിരിക്കുമെന്നും ശ്വാസകോശ കലകളെ വൈറസ് സാരമായി ബാധിക്കില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ സംബന്ധിച്ച് പുറത്തുവന്ന ആദ്യഘട്ട കണ്ടെത്തലുകള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ പഠനം. മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
ഇതിനോടകം 77 ഓളം രാജ്യങ്ങളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റവര്‍ക്ക് തീവ്ര പരിചരണത്തിന്റെയോ ഓക്സിജന്റെയോ ആവശ്യം വന്നിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയടക്കം ഒമിക്രോണിനെതിരെ കടുത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കുന്നത്. ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

