രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം രാജ്യത്ത് ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച പുറത്തുവിട്ടത്. ഒക്ടോബറിലേതിനെക്കാള്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണത്തില്‍ ഉപഭോക്തൃ വില സൂചികയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സൂചിക ആധാരമാക്കി നടപ്പു സാമ്പത്തിക വര്‍ഷം 5.3 ശതമാനം പണപ്പെരുപ്പമാണ് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നത്. രണ്ടാം പാദത്തില്‍ 5.1 ശതമാനവും മൂന്നാം പാദത്തില്‍ 4.5 ശതമാനവും നാലാം പാദത്തില്‍ 5.8 ശതമാനവും വീതം ചില്ലറ പണപ്പെരുപ്പം കണക്കുകൂട്ടുന്നു. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദം ചില്ലറ പണപ്പെരുപ്പം 5.2 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം.

നവംബറില്‍ 4.91 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് 4.48 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. നടപ്പു സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി അഞ്ചാം മാസമാണ് ചില്ലറ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →