റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലേലം കഴിഞ്ഞു: വരുന്ന ഐ.പി.എല്ലിന് രണ്ട് ടീമുകള്‍ കൂടി

October 26, 2021 - 8:57 am

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ രണ്ട് ടീമുകള്‍ കൂടി.ഇന്നലെ യു.എ.ഇയില്‍ നടന്ന ലേലത്തിനു ശേഷമാണു രണ്ട് പുതിയ ടീമുകളുടെ പ്രഖ്യാപനമുണ്ടായത്. ഐ.പി.എല്‍. 2022 ന് പത്ത് ടീമുകളുണ്ടാകുമെന്നു ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു.

അഹമ്മദാബാദും ലഖ്്നൗ നഗരങ്ങള്‍ ആസ്ഥാനമാക്കിയ ഫ്രാഞ്ചൈസികളെയാണു സംഘാടക സമിതി ഉള്‍പ്പെടുത്തിയത്. വ്യവസായ പ്രമുഖന്‍ ആര്‍.പി. സഞ്ജീവ് ഗോയങ്കയുടെ ആര്‍.പി.എസ്.ജി. ഗ്രൂപ്പും സ്വകാര്യ ഇക്വിറ്റി ഫേം സി.വി.സിയുമാണു ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത്. ആര്‍.പി.എസ്.ജി. 7090 കോടി രൂപയ്ക്ക് ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കി. 5166 കോടി രൂപയ്ക്കാണ് സിവിസി അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ലേല നടപടികളില്‍ താല്‍പര്യം കാണിച്ച 22 ഗ്രൂപ്പുകളില്‍നിന്നു 10 ആക്കി ചുരുക്കിയ ശേഷമാണു രണ്ട് പേരെ കണ്ടെത്തിയത്. വാക്ക് ഇന്‍ ബിഡില്‍ ഒന്‍പത് പേര്‍ മാത്രമാണെത്തിയത്. ബി.സി.സി.ഐ. മുന്നോട്ടുവച്ച അടിസ്ഥാന വിലയായ 2000 കോടിയെക്കാള്‍ 250 ഇരട്ടിയായിരുന്നു ഗോയങ്കയുടെ ബിഡ്. സി.വി.സിയുടെ ബിഡ് 160 ഇരട്ടിയായിരുന്നു. ലേല നടപടികള്‍ ആറു മണിക്കൂര്‍ നീണ്ടു. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലേല നടപടികള്‍. രണ്ട് ഫ്രാഞ്ചൈസികള്‍ക്കും 10 വര്‍ഷം കൊണ്ടു തുക അടച്ചാല്‍ മതി. വര്‍ഷം കുറഞ്ഞത് 3000 കോടി രൂപയുടെ ടേണ്‍ ഓവറുള്ള ഫ്രാഞ്ചൈസികള്‍ക്കായിരുന്നു ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി.

കട്ടക്ക്, ധര്‍മശാല, ഗുവാഹാത്തി, ഇന്‍ഡോര്‍ നഗരങ്ങളും പരിഗണനയിലുണ്ടായിരുന്നു. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നഗരം മാത്രമാണു തെരഞ്ഞെടുക്കാനാകുമായിരുന്നുള്ളു. 2016, 2017 സീസണില്‍ കളിച്ച പുനെ റൈസിങ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമസ്ഥരായിരുന്നു ആര്‍.പി.എസ്.ജി. ഗ്രൂപ്പ്.ഐ.എസ്.എല്‍. ക്ലബ് അത്ലറ്റിക്കോ മോഹന്‍ബഗാന്റെ ഉടമസ്ഥരായ അവര്‍ക്ക് ടേബിള്‍ ടെന്നീസ്, ബോക്സിങ് എന്നിവയിലും ടീമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബിന്റെ ഉടമസ്ഥരായ ലാന്‍സര്‍ കാപ്പിറ്റല്‍, അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, അരബിന്ദോ ഫാര്‍മ, ടോറന്റ് ഫാര്‍മ എന്നിവരും ലേലത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *