പാലക്കാട്: ആലത്തൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം. കഴിഞ്ഞിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. 2021 ഓഗസ്റ്റ് മുപ്പതാം തീയതിയാണ് പാലക്കാട് മേഴ്സി കോളേജിലെ ഡിഗ്രി വിദ്യാർഥിനിയായ സൂര്യകൃഷ്ണ വീട് വിട്ടിറങ്ങിയത്. പുസ്തകം വാങ്ങാനെന്നായിരുന്നു അമ്മയോട് പറഞ്ഞത്. പുസ്തക കടയിൽ കാത്തുനിന്നിട്ടും മകളെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആലത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ യാതൊരു തുമ്പും കിട്ടാതായതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.തമിഴ്നാട്ടിലെ സൂര്യ കൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഗോവയിൽ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ ഒരിക്കൽ പറഞ്ഞിരുന്നു. അതിനാൽ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിന് ഗോവ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
ഓഗസ്റ്റ് മുപ്പതിന് പകൽ പതിനൊന്നേകാലോടെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. മൊബൈൽ ഫോണും എടിഎം കാർഡും എടുക്കാതെ വീടു വിട്ടിറങ്ങിയ സൂര്യ യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്



