കൊല്ലം: കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻരാജിനെയാണ് 01/08/2021 ഞായറാഴ്ച സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഏറെ വിവാദമായ അഞ്ചൽ ഉത്ര കേസിലെയും സപെഷ്യൽ പ്രോസിക്യൂട്ടറാണ് മോഹൻരാജ്.
ജി മോഹൻരാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നേരത്തെ വിസ്മയയുടെ കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നു. കേസിൽ പൊലീസ് നിർദേശിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പട്ടികയിലും മോഹൻരാജിനായിരുന്നു പ്രഥമ പരിഗണന.
വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി. മരിച്ച ദിവസം മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്. ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരൺകുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

