ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെത്തുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്നും നാളെയുമായി ( മാർച്ച് 29,30) ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ മേഖലയിലെ സുരക്ഷയും സമാധാന ശ്രമങ്ങളും പ്രധാന വിഷയമാകും.
നയതന്ത്രപരമായ പരിഹാരം കണ്ടെത്താനാണ് ഈ സഖ്യം ശ്രമിക്കുന്നത്.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലതി എന്നിവരാണ് പാകിസ്ഥാനിലെത്തുന്നത്. ഇവർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും. ഇറാൻ-ഇസ്രയേൽ യുദ്ധം ഒരു ആഗോള സംഘർഷത്തിലേക്ക് പടരുന്നത് തടയാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുമാണ് ഈ സഖ്യം ശ്രമിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ആശയവിനിമയത്തിന് പാകിസ്ഥാൻ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
നേരത്തെ തുർക്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ ചർച്ചകൾ പാകിസ്ഥാൻ ഉപമുഖ്യമന്ത്രി ഇഷാഖ് ദാറിന്റെ അഭ്യർത്ഥന പ്രകാരമാണ് പാകിസ്ഥാനിലേക്ക് മാറ്റിയത്. യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയോട് ഇറാൻ പ്രതികരിച്ചതായും ഈ ചർച്ചകളിൽ അതിന്റെ പുരോഗതി വിലയിരുത്തുമെന്നും സൂചനയുണ്ട്. പശ്ചിമേഷ്യയിലെ സഹോദര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


