തെഹ്റാൻ / വാഷിങ്ടൺ |
ഇറാന്റെ സുപ്രീം നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധശേഷം അധികാരം ഏറ്റ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെക്കുറിച്ച് പിതാവ് സംശയാലുവായിരുന്നെന്ന് യു.എസ്. ഇന്റലിജൻസ് വിലയിരുത്തലുകൾ. ഇതോടെ ഇറാനിലെ അധികാരമാറ്റവും അതിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര രാഷ്ട്രീയ പ്രത്യാഘാതങ്ങളും വീണ്ടും ചർച്ചയാകുന്നു.
അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, യു.എസ്. ഇന്റലിജൻസ് വൃത്തങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകിയ വിലയിരുത്തലിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടത്. ഖമേനി തന്റെ മകൻ മൊജ്തബ ഖമേനി സുപ്രീം നേതാവായി ചുമതലയേൽക്കാൻ ആവശ്യമായ കഴിവ് ഇല്ലെന്ന് സ്വകാര്യമായി കരുതിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
86 വയസ്സുകാരനായിരുന്ന അലി ഖമേനി തന്റെ മകൻ “ആവശ്യമായ ബുദ്ധിശക്തിയോ രാഷ്ട്രീയ ശേഷിയോ ഇല്ല” എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് യു.എസ്. ഇന്റലിജൻസ് വിശകലനം സൂചിപ്പിക്കുന്നു. കൂടാതെ മൊജ്തബ ഖമേനിയുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെക്കുറിച്ചും ഖമേനി അറിഞ്ഞിരുന്നതായും ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അലി ഖമേനിയുടെ വധശേഷമാണ് മൊജ്തബ ഖമേനി സുപ്രീം നേതൃസ്ഥാനത്തേക്ക് എത്തിയത്. അധികാരം ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ ആദ്യ പ്രസ്താവനയിൽ, അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കായി പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
ഇറാനിലെ അധികാര കൈമാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇറാന്റെ സുപ്രീം നേതൃസ്ഥാനം രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായതിനാൽ അവകാശത്തെക്കുറിച്ചുള്ള വിവാദങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തെയും സ്വാധീനിക്കാനിടയുണ്ട്.
മുമ്പ് മൊജ്തബ ഖമേനിയെ ഖമേനിയുടെ അവകാശിയായി പരിഗണിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പലവട്ടം പുറത്തുവന്നിട്ടുണ്ട്. ഇറാനിലെ മതനേതൃത്വ വ്യവസ്ഥയിൽ നേരിട്ടുള്ള കുടുംബാവകാശം എന്ന ആശയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയ സ്വാധീനവും മതനേതൃത്വ പിന്തുണയും ഉപയോഗിച്ച് അദ്ദേഹത്തെ സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളും മുമ്പ് ഉയർന്നിരുന്നു.
ഇപ്പോൾ പുറത്തുവന്ന യു.എസ്. ഇന്റലിജൻസ് വിലയിരുത്തൽ ഇറാനിലെ അധികാരസമവാക്യങ്ങളെക്കുറിച്ച് പുതിയ സംശയങ്ങൾ ഉയർത്തുന്ന സാഹചര്യമാണ്. ഇതോടെ ഇറാനിലെ മതനേതൃത്വവും രാഷ്ട്രീയ വിഭാഗങ്ങളും തമ്മിലുള്ള അധികാര പോരാട്ടം ശക്തമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു


