ഗോവ: വാടകയ്ക്കെടുത്ത വാഹനവുമായി കടന്നുകളഞ്ഞ 19 വയസുകാരനെ മർദിച്ച് കൊന്നു. ഉത്തർപ്രദേശ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. ദേഹമാസകലം ഗുരുതര പരുക്കുകളോടെ വടക്കൻ ഗോവയിലെ തിവിമിൽനിന്ന് ഒക്ടോബർ 31 വെള്ളിയാഴ്ചയാണ് ഇയാളെ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കപിൽ ചൗധരി ഥാർ വാടകയ്ക്കെടുത്തത്.
ഥാർ വാടകയ്ക്ക് നൽകിയ കണ്ടോലിം സ്വദേശി ഗുരുദത്ത് ലാവണ്ടെയും രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കപിൽ ചൗധരി ഥാർ വാടകയ്ക്കെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒക്ടോബർ 30 വ്യാഴാഴ്ച വൈകിട്ട് വാടകയ്ക്കെടുത്ത ഥാറുമായി കപിൽ ചൗധരി ഗോവൻ അതിർത്തി കടന്ന് മഹാരാഷ്ട്രയിലേക്കു നീങ്ങി. വാഹനത്തിലെ ട്രാക്കറിന്റെ സഹായത്തോടെ ഇത് മനസിലാക്കിയ ഉടമ പിന്തുടർന്നെത്തി പിടികൂടി. മഹാരാഷ്ട്രയിൽനിന്നു തിരിച്ച് ഗോവയിലെത്തിച്ച ശേഷം സംഘം ചേർന്നു മർദിച്ചു.മർദനത്തിൽ ബോധം നഷ്ടപെട്ട കപിലിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്



