കീവ് | കിഴക്കൻ യുക്രെയ്നിലെ ഒരു ഗ്രാമത്തിൽ പെൻഷൻ വാങ്ങാനായി ക്യൂ നിന്നവർക്ക് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൊനെറ്റ്സ്ക് മേഖലയിലെ യരോവ ഗ്രാമത്തിൽ പെൻഷൻ വാങ്ങാൻ ഒത്തുകൂടിയ സാധാരണ പൗരന്മാരാണ് ആക്രമണത്തിന് ഇരയായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി പറഞ്ഞു.
സുരക്ഷിത മേഖലകളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം നൽകി
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സുരക്ഷിത മേഖലകളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റീജിയണൽ ഹെഡ് വാഡിം ഫിലാഷ്കിൻ അറിയിച്ചു. മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നായ സ്ലോവ്യൻസ്കിന്റെ വടക്ക് ഭാഗത്താണ് യരോവ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ മേഖലയിലേക്ക് മുന്നേറുന്ന റഷ്യൻ സേനയുടെ യുദ്ധമുന്നണിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് ഈ പ്രദേശം.കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു.



