വാഷിംഗ്ടൺ | , 2025-ലെ ഗ്ലോബൽ പീസ് ഇൻഡെക്സ് (GPI) റിപ്പോർട്ട് പുറത്തുവിട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (IEP) പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തുടർച്ചയായി 17-ാം വർഷവും ഐസ്ലാൻഡ് ഒന്നാം സ്ഥാനം നേടി. അയർലൻഡും ന്യൂസിലാൻഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സൈനികവൽക്കരണം, ആഭ്യന്തര-ബാഹ്യ സംഘർഷങ്ങൾ, കൊലപാതക നിരക്ക്, ഭീകരവാദം തുടങ്ങിയ 23 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് GPI റാങ്കിംഗ് തയ്യാറാക്കുന്നത്. ഈ മാനദണ്ഡങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഐസ്ലാൻഡ്, സുരക്ഷ, സൈനികവൽക്കരണം, സംഘർഷങ്ങൾ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യ 115-ാം സ്ഥാനത്ത്
ഐസ്ലാൻഡ് അയർലൻഡ് ന്യൂസിലാൻഡ് ഓസ്ട്രിയ സ്വിറ്റ്സർലൻഡ് സിംഗപ്പൂർ പോർച്ചുഗൽ ഡെൻമാർക്ക് സ്ലൊവേനിയ ഫിൻലാൻഡ് ഈ പട്ടികയിൽ സിംഗപ്പൂർ മാത്രമാണ് ഏഷ്യയിൽ നിന്ന് ഇടം നേടിയ ഏക രാജ്യം .163 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്. പാകിസ്ഥാൻ 144-ാം റാങ്കും, വിലയിരുത്തപ്പെട്ട 163 രാജ്യങ്ങളിൽ റഷ്യ അവസാന സ്ഥാനവും നേടി.
ഐസ്ലാൻഡ്:
2008 മുതൽ തുടർച്ചയായി ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഐസ്ലാൻഡ് നിലകൊള്ളുന്നു. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, പോലീസ് തോക്ക് ഉപയോഗിക്കാത്ത അവസ്ഥ, രാത്രിയിൽ ഭയമില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം അവിടുത്തെ സാധാരണ ജീവിതത്തിൻ്റെ ഭാഗമാണ്.
അയർലൻഡ്:
ഒരിക്കൽ ആഭ്യന്തര സംഘർഷങ്ങളാൽ ശ്രദ്ധേയമായിരുന്ന അയർലൻഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ്. സൈനികവൽക്കരണം കുറച്ചതിലും സംഘർഷങ്ങൾ ലഘൂകരിച്ചതിലും രാജ്യം മികച്ച പ്രകടനം കാഴ്ചവെച്ചു. ശക്തമായ സാമൂഹിക ക്ഷേമ സംവിധാനങ്ങളും സൈനിക നിഷ്പക്ഷതയും ഇതിന് കാരണമായി.
ന്യൂസിലാൻഡ്:
സുരക്ഷാ നിലവാരം മെച്ചപ്പെട്ടതിലൂടെയും ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറഞ്ഞതിലൂടെയും ന്യൂസിലാൻഡ് ഈ വർഷം രണ്ട് സ്ഥാനം മുന്നോട്ട് കയറി. ലോകത്തിലെ ഏറ്റവും കർശനമായ തോക്ക് നിയമങ്ങൾ ഇവിടെയുണ്ട്. അയൽക്കാരെ വിശ്വസിച്ചും വാതിലുകൾ തുറന്നിട്ടും ജീവിക്കുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്.
ഓസ്ട്രിയയും സിംഗപ്പൂരും:
ഓസ്ട്രിയ ഒരു സ്ഥാനം പിന്നോട്ട് പോയി നാലാം സ്ഥാനത്തെത്തിയെങ്കിലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി തുടരുന്നു. സൈനിക ചെലവുകൾ ഉയർന്നതാണെങ്കിലും സുരക്ഷയിലും സമാധാനത്തിലും സിംഗപ്പൂർ മുന്നിലാണ്.


