ദെഹ്‌റാദൂണ്‍: തന്നെ തല്ലിയതിന്റെ പകതീർക്കാൻ അധ്യാപകനുനേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലാണ് സംഭവം. ഗുരു നാനാക് സ്‌കൂളിലെ ഭൗതികശാശ്ത്ര അധ്യാപകനായ ഗാഗന്‍ദീപ് സിങ് കോലിക്ക് നേരെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സമരഥ് ബാജ്വ ആണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഗാഗന്‍ദീപ് സിങ് കോലി നിലവില്‍ ചികിത്സയിലാണ്. ഓഗസ്റ്റ് 20 ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഗാഗന്‍ദീപ് ക്ലാസെടുത്ത ശേഷം മടങ്ങുന്നതിനിടെ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
നന്നായി പഠിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ശിക്ഷിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചോറ്റുപാത്രത്തില്‍ ഒളിപ്പിച്ച തോക്കുമായാണ് സമരഥ് ബാജ്വ ബുധനാഴ്ച സ്കൂളിൽ എത്തിയത്. ഗാഗന്‍ദീപ് ക്ലാസെടുത്ത ശേഷം മടങ്ങുന്നതിനിടെ ചോറ്റുപാത്രത്തിൽനിന്ന് തോക്കെടുത്ത് സമരഥ് വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാൻ സാധിച്ചു.
സംഭവത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച സമരഥിനെ മറ്റ് അദ്ധ്യാപകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അദ്ധ്യാപകന്റെ കഴുത്തിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാൻ സാധിച്ചു. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ടെന്നും അധ്യാപകന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്
സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തോക്ക് എങ്ങനെയാണ് വിദ്യാര്‍ഥിയുടെ കൈവശം എത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചുത്തു.


