ഹൈലൈറ്റുകൾ
- ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മാരിയമ്മാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധത്തിലാണ്.
- കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ പ്രദേശത്ത് 47 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്നു.
- കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും പട്ടികവിഭാഗക്കാരുമാണ്.
- വൈദ്യുതി, റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും പല കുടുംബങ്ങൾക്കും ഇപ്പോഴും ലഭിക്കുന്നില്ല.
- ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി ശാശ്വത പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

രാവും പകലും ആന ഭീതിയിൽ ചിന്നക്കനാൽ. ചിന്നക്കനാൽ പഞ്ചായത്തിന്റെ പകുതിയോളം വരുന്ന പ്രദേശത്ത് മാത്രമായി കഴിഞ്ഞ 10 വർഷത്തിനിടയിൽ ആന കൊലപ്പെടുത്തിയത് 47 പേരെ. പട്ടികയിൽ ഏറ്റവും ഒടുവിലത്തെ ആളാണ് 36 വയസ്സുള്ള മാരിയമ്മാൾ. തിങ്കളാഴ്ച രാവിലെ മകനെ സ്കൂളിൽ വിടാനായി പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടത് മകനും പരിക്കേറ്റുണ്ട്.
കൊല്ലപ്പെട്ടവരിൽ പാതിയിലേറെ സ്ത്രീകളാണ്. വീട്ടിലും പറമ്പിലും ജോലിസ്ഥലത്തും വെച്ചാണ് മിക്കവരും കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 90% വും പട്ടിക വിഭാഗക്കാരാണ്
മരണത്തിന്റെ കണക്കെടുക്കുന്നതിനപ്പുറം കടമയൊന്നും ഇല്ലാത്തതുപോലെയാണ് സർക്കാരും പെരുമാറുന്നത്.
6 പഞ്ചായത്ത് വാർഡ് പരിധിയിൽ മാത്രമായി പത്തുവർഷത്തിനിടെ 47 പേർ കൊല്ലപ്പെട്ടു. ആന ആക്രമണത്തിന്റെ ലോകത്തിലെ കണക്കെടുത്താൽ തന്നെ ഇത്രയും ചെറിയൊരു പ്രദേശത്ത് ഇത്രയധികം ആളുകൾ കൊല്ലപ്പെടുന്നത് ഇവിടെ മാത്രമായിരിക്കും
ആനമേയുന്ന നാട്ടിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ മെഴുകുതിരിയുടെയും മണ്ണെണ്ണയുടെയും വെട്ടത്തിൽ
47 കുടുംബങ്ങളാണ് ആനക്കൊലകൾ അരങ്ങേറുന്ന ഈ പ്രദേശത്ത് മാത്രമായി 45 കുടുംബങ്ങൾക്ക് സർക്കാർ വൈദ്യുതി നിഷേധിച്ചിരിക്കുകയാണ്. റവന്യൂ വകുപ്പിന്റെ എൻ ഒ സി കൊടുക്കാത്തതുകൊണ്ടാണ് വൈദ്യുതി കിട്ടാത്തത്. ആനമേയുന്ന നാട്ടിൽ അടച്ചുറപ്പില്ലാത്ത വീട്ടിൽ മെഴുകുതിരിയുടെയും മണ്ണെണ്ണയുടെയും വെട്ടത്തിൽ ജീവൻ കയ്യിലെടുത്ത് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം കഴിയുകയാണ്. എൻ ഒ സി എന്ന നൂലാമാലയിൽ ഇവരുടെ അപേക്ഷ വലിച്ച് മുറുക്കപ്പെട്ടിരിക്കുന്നു
സർക്കാരിൻറെ വിവിധ വകുപ്പുകളെ വനംവകുപ്പിന്റെ താല്പര്യത്തിന് വേണ്ടി നിർവീര്യമാക്കി 47 ആളുകളെ കുരുതി കൊടുത്തു എന്നുള്ളതാണ് ചിന്നക്കനാൽ യാഥാർത്ഥ്യം
ചിന്നക്കനാൽ പ്രദേശത്ത് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഭൂമി കഴിഞ്ഞാൽ പിന്നെയുള്ളത് കർഷകരുടെയും ആദിവാസികളുടെയും ഭൂമിയാണ്. എഴുപതുകളുടെ അവസാനത്തിൽ കർഷകരെ പുറന്തള്ളി വനം വകുപ്പ് റവന്യൂഭൂമി പിടിച്ചെടുത്ത് വെള്ളൂർ ന്യൂസ് പ്രിന്റിനു വേണ്ടി പ്ലാന്റേഷൻ ആരംഭിച്ചു. ആ ഭൂമി പിന്നീട് എ കെ ആൻറണി മുഖ്യമന്ത്രിയായിരിക്കെ ആദിവാസികൾക്ക് അളന്നു കൊടുക്കുന്നതിന് ലഭ്യമാക്കി. കേരളത്തിൽ ഏറ്റവും വലിയ ആദിവാസി പുനരധിവാസം അങ്ങനെ ചിന്നക്കനാലിൽ സംഭവിച്ചു. വനമായി പ്രഖ്യാപിച്ച കൈയ്യടക്കുവാൻ കാത്തിരുന്ന വനം വകുപ്പ് അതോടുകൂടെ തന്ത്രങ്ങൾ ആരംഭിച്ചു
പട്ടയം കൊടുത്ത് പുനരധിപ്പിച്ച ആദിവാസികളുടെ വീട് നിർമ്മിക്കുന്നതിന് തടസ്സം നിന്നു . റോഡ് വെട്ടുന്നതിന് തടസ്സം നിന്നു. ടാർപ്പാളി വലിച്ചുകെട്ടിയ ഷെഡിൽ വൈദ്യുതി ലൈൻ എത്തിക്കുന്നതിനും തടസ്സം. കുടിവെള്ള പൈപ്പ് വലിച്ചപ്പോൾ തടസ്സം. പട്ടയഭൂമിയിൽ കൃഷി ചെയ്യുവാൻ ആദിവാസി തുമ്പാ കിളിച്ചപ്പോൾ തടസ്സം കേസെടുക്കുമെന്ന് ഭീഷണി. എല്ലാ തടസ്സങ്ങളുടെയും പിറകെ വാച്ചർമാർക്ക് പ്രത്യേക പരിശീലനം നൽകി ആനയെ ആനയിറങ്ങൽ ഡാമിൻറെ പരിസരത്ത് ആകർഷിച്ചു നിർത്തുന്നതിന് ഉപ്പും മറ്റ് പദാർത്ഥങ്ങളും വിതറുന്ന ഗൂഡ തന്ത്രം. അതോടെ ആനകൾ ചിന്നക്കനാൽ വിട്ടു പോകാതെ ആയി. ആളെ കൊല്ലലും ആരംഭിച്ചു. മുമ്പെങ്ങും ഇല്ലാത്തവിധം ചിന്നക്കനാൽ പരിസരത്ത് ആനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു തുടങ്ങി.
അതോടെ ആദിവാസികളുടെ ഭൂമി വീണ്ടെടുക്കണം അവിടെ താമസിക്കുവാൻ കൊള്ളുകയില്ല തുടങ്ങിയ പ്രചരണങ്ങളും ആരംഭിച്ചു.
വൈദ്യുതി പോലും നിഷേധിക്കപ്പെട്ടതോടെ പട്ടയ ഭൂമിയായിട്ടു പോലും ആദിവാസികളിൽ പലരും ജീവഭയം കൊണ്ട് നാടുവിട്ടു.
പരമ രഹസ്യമാക്കിആനത്താരാ പദ്ധതിയായി പ്രഖ്യാപിച്ചു
അതോടെ പരമ രഹസ്യമാക്കി ആ പ്രദേശം മുഴുവൻ ആദിവാസി പട്ടയം ഉൾപ്പെടെ ആനത്താരാ പദ്ധതിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചിന്നക്കനാലിനെ ആനത്താരയായി പ്രഖ്യാപിച്ചത്.
ഇത് പുറത്തറിഞ്ഞത് അരിക്കൊമ്പൻ കേസിൽ മദ്രാസിൽ പഠിക്കുന്ന വിദ്യാർഥി ഇതിൻറെ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ച് ആനയത്താരയിൽ നിന്ന് പിടിച്ചു മാറ്റരുത് എന്ന് ഹർജി നൽകിയപ്പോൾ ആയിരുന്നു
കാൽ നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി പട്ടയം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ആനത്താരയാക്കിയതിന് പുറമേ സ്വാതന്ത്ര്യത്തിനു മുമ്പേ പട്ടയം അടക്കം അവകാശങ്ങൾ ഉള്ള കൃഷിക്കാർ താമസിച്ചിരുന്ന പ്രദേശങ്ങൾ സൂര്യനെല്ലി റിസർവ് വനമായി പ്രഖ്യാപിച്ച് അവിടുത്തെ ജീവിതത്തിൻറെ സുസ്ഥിരതയും ഇല്ലാതാക്കി
ലൈഫ് പദ്ധതിയിൽ പോലും വീടുവെക്കാൻ അനുമതി ഇല്ലാതായി
അതോടെ ലൈഫ് പദ്ധതിയിൽ പോലും വീടുവെക്കാൻ അനുമതി ഇല്ലാതായി. ഉള്ള വീടുകളിൽ പോലും വൈദ്യുതി കിട്ടാതായി. കേരളത്തിൽ മറ്റെങ്ങും ഇല്ലാത്ത ഭീകരാന്തരീക്ഷത്തിൽ പോകാൻ ഇടമില്ലാതെ നൂറുകണക്കിന് കർഷകരും തൊഴിലാളികളും അവിടെ നരകിക്കുയാണ്
പുതിയ തലമുറ നാടുവിട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. പോകാൻ മാർഗ്ഗം ഇല്ലാത്ത വൃദ്ധരും തൊഴിലാളി കുടുംബങ്ങളും അടങ്ങുന്ന സാധാരണക്കാർ ജീവൻ കയ്യിലെടുത്തു പിടിച്ച് ദിനരാത്രങ്ങൾ തള്ളിവിടുന്നു
ഓരോ രാവും തുടങ്ങുന്നത് ആനകളുടെ വരവോടെ. രഹസ്യമായി പ്രഖ്യാപിച്ച ആന താരയിലും റിസർവ് ഫോറസ്റ്റിലും താമസിക്കുന്നവരായി മാറിക്കഴിഞ്ഞ ഇവരുടെ മനുഷ്യാവകാശങ്ങൾക്ക് പോലും സംരക്ഷണമില്ല.
മാരിയമ്മാളിന്റെ മൃതദേഹം ഏറ്റെടുക്കുകയും സംസ്കരിക്കുകയും ചെയ്യുകയില്ല എന്നാണ് സഹോദരൻ മണികണ്ഠൻ പറയുന്നത്. മുൻപ് മൃതദേഹങ്ങൾ ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടുവന്നു വച്ച് ജനം വീട്ടിലേക്ക് പോയ സംഭവം ഇവിടെയുണ്ട്.
എങ്ങനെ ആയാലും ഇവിടുത്തെ ജനവാസം ഇല്ലാതാക്കുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. പെരിയാർ വന്യജീവി സങ്കേതത്തെയും ഇരവികുളം നാഷണൽ പാർക്കിനെയും ബന്ധിപ്പിക്കുന്ന മൗണ്ടൈൻ ലാൻഡ്സ്കേപ്പ് പദ്ധതിയുടെ ഭാഗമായി ജനങ്ങളെ പുറന്തള്ളി വനഭൂമി സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമാണ് ചിന്നക്കനാലിൽ അരങ്ങേറുന്നത്.
റോഡും വൈദ്യുതിയും തടഞ്ഞു ഇരുട്ടിവെളുത്തപ്പോൾ സ്വന്തം പട്ടയഭൂമി വരെ ആനത്താരയും വന്യജീവി സങ്കേതവും ആയി മാറിക്കഴിഞ്ഞ ഗതികേടും മനുഷ്യാവകാശ ലംഘനവും ആണ് ചിന്നക്കനാൽ നേരിടുന്നത്. കേരളത്തിൽ ഒരിടത്തും ഇത്തരമൊരു ദുസ്ഥിതി കാണാനില്ല.ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ഈ പ്രതിസന്ധി നേരിടുന്ന 90% ആളുകളും ആദിവാസികളോ പട്ടികജാതിക്കാരോ ആണ്.


