തിരുവനന്തപുരം|വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി സര്‍ക്കാർ. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വാര്‍ഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് നേരത്തെ പ്രതിപക്ഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഒഴിവാക്കല്‍. അതേസമയം തുറമുഖം കമ്മീഷനിങ് ചടങ്ങിന് സ്ഥലം എംപിയായ ശശി തരൂരിനും, എംഎല്‍എയായ എം വിന്‍സന്റിനും ക്ഷണമുണ്ട്. ഇരുവരും പങ്കെടുക്കുമെന്നാണ് വിവരം.മെയ് 2ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്
കനത്ത സുരക്ഷയൊരുക്കി വിഴിഞ്ഞം
വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയല്‍ റണ്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കി. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്പിജിയുടെയും നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ പരിധിയിലും തിരുവനന്തപുരം ജില്ലയുള്‍പ്പെട്ട വിമാനത്താവള പരിധിയിലും വിഴിഞ്ഞം തുറമുഖത്തിന്റെയും കടല്‍-ആകാശ പരിധിയില്‍ നിരീക്ഷണവും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തും. കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും..
മുഖ്യമന്ത്രി കുടുംബസമേതം തുറമുഖത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
കമ്മീഷനിങിന് മുന്നോടിയായി മുഖ്യമന്ത്രി കുടുംബസമേതം തുറമുഖത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. .



