ന്യൂ ഡൽഹി : കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക യാത്രാ ചിലവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി . 2025-ല്‍ ഹജ്ജിന് പോകാന്‍ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആറുപേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആറ് പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
ജിദ്ദയിലേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഏറെക്കുറെ ഒരേ ദൂരം
ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്, കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ കേരളത്തിലെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നു പോകുന്ന തീര്‍ഥാടകരെക്കാള്‍ 40,000 രൂപ അധികം ചെലവഴിക്കേണ്ടി വരുന്നു എന്നതാണ്. എന്നാല്‍ ജിദ്ദയിലേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഏറെക്കുറെ ഒരേ ദൂരം ആണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവേചനപരവുമായ നിരക്ക് ഈടാക്കുന്നത് ഭരണഘടനയുടെ 14-ആം അനുച്ഛേദത്തിന്റെ ലംഘനം
വിമാന നിരക്കിലെ വ്യത്യാസം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, കോഴിക്കോട് നിന്ന് ഹജ്ജിന് പോകുന്നവരില്‍ നിന്ന് ഏകപക്ഷീയവും വിവേചനപരവുമായ നിരക്ക് ഈടാക്കുന്നത് ഭരണഘടനയുടെ 14-ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഇത് ഭരണഘടനയുടെ 25-ആം അനുച്ഛേദം ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.



