റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയ ഇരട്ടക്കൊലപാതകക്കേസ്; ഡിസംബർ 28 ന് സിബിഐ കോടതി വിധി പറയും

December 24, 2024 - 5:15 am

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികളാണുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും രാഷ്‌ട്രീയ വൈര്യാഗത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2019 ഫെബ്രുവരി 17നാണ് കാസര്‍ഗോഡ് പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു.

സിബിഐ അന്വേഷണത്തിനെതിരേ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച്‌ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണു പത്തു പേരെക്കൂടി പ്രതിചേര്‍ത്തത്. സിബിഐ അന്വേഷണത്തിനെതിരേ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വരെ പോയങ്കിലും തിരിച്ചടിയായിരുന്നു ഫലം.
28ന് എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു

സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണു ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനുപിന്നിലെ ഗൂഢാലോചനയിലാണു സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി. കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍. ബാലകൃഷ്ണന്‍, ഭാസ്‌ക്കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി. 28ന് എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *