കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ബാങ്കില്‍ പരിശോധന നടത്തി. ആദ്യഘട്ട കുറ്റപത്രം നല്‍കിയശേഷം അന്വേഷണം കാര്യമായി മുന്നോട്ടു പോകുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് ഡിസംബർ 10 ന് കരുവന്നൂരിലെ ബാങ്ക് ആസ്ഥാനത്ത് ഉദ്യോഗസ്ഥരെത്തിയത്. പരിശോധനയില്‍ ഏതാനും രേഖകള്‍കൂടി ഇഡി കസ്റ്റഡിയിലെടുത്തു.
അനധികൃത വായ്പ നേടിയവർക്ക് സമൻസ് നല്‍കി
കൂടാതെ, അനധികൃത വായ്പ നേടിയ ഏതാനും പേര്‍ക്ക് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസും നല്‍കി. തട്ടിപ്പ് നടന്ന കാലഘട്ടത്തില്‍ വായ്പ നേടിയ ബാങ്കിന്‍റെ പ്രവര്‍ത്തനപരിധിക്കു പുറത്തുള്ളവരുടെ വിവരങ്ങളാണ് ഇഡി പരിശോധിച്ചത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയുടെ ഭാഗമായാണു വീണ്ടും പരിശോധന നടത്തിയതെന്നാണ് ഇഡി അധികൃതര്‍ നല്‍കുന്ന സൂചന



