തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ എഴുതി. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു.
വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണ്. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ പൊതു സേവകർ കക്ഷിയല്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതു സേവകർ വേണമെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്. എന്തിനാണ് CPIM നേതാക്കൾക്ക് ഒരു നീതി, ബാക്കിയുള്ളവർക്ക് മറ്റൊരു നീതി? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെങ്കിൽ ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണെന്നും സതീശൻ വിമർശിച്ചു.
പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾ: വീണ വിജയനെതിരെ വിജിലൻസ് കേസെടുക്കാത്തത് എന്തുകൊണ്ട്? എ.ഐ ക്യാമറ ഇടപാടിൽ കേസെടുക്കാത്തത് എന്തുകൊണ്ട്? കെ-ഫോൺ അഴിമതിയിൽ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല? കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടിൽ അന്വേഷണമില്ലേ? മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ കേസെടുക്കാത്തതെന്തേ? സിപിഐഎം നേതാക്കൾക്ക് ഒരുനീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്? ഓണക്കാലത്ത് സർക്കാർ വിപണിയിൽ ഇടപെടാത്തത് എന്തുകൊണ്ട്?