തിരുവനന്തപുരം:അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പരിവേഷവും വ്യാഖ്യാനവും നൽകുന്നത് അടുത്തകാലത്തായി വളരെ വർധിച്ചിട്ടുണ്ട് .കെട്ടുകഥകളെ ശാസ്ത്രമായി വ്യാഖ്യാനിക്കുകയും ശാസ്ത്രത്തെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾ കൂടി വരുന്ന പുതിയ സാഹചര്യത്തിൽ അന്ധവിശ്വാസങ്ങൾ കൂടുതൽ ശക്തിപ്പെടാൻ ഇടയുണ്ട്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമത്തിന്റെ പ്രസക്തി വർധിക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.
വിവിധതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്നുണ്ട്. ആൾദൈവങ്ങൾ അനുദിനം ശക്തിപ്പെടുന്നു. അന്ധവിശ്വാസങ്ങൾ ആത്മവിശ്വാസമില്ലാത്ത സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒപ്പം വിജ്ഞാനത്തെ അവഗണിക്കുന്ന പ്രവണത വർധിക്കാനും അതുകാരണമാകുന്നു. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്ന പ്രഖ്യാപനം പോലും ഈ അടുത്തകാലത്ത് വന്നു.
അത്ഭുതരോഗശാന്തി, മന്ത്രവാദം, ആഭിചാരക്രിയകൾ തുടങ്ങി പലരൂപങ്ങളിലും അന്ധവിശ്വാസ ചൂഷണോപാധികൾ നിലനിൽക്കുന്നുണ്ട്. അവയും അവയുടെ സമാനമായ മറ്റ് പ്രവർത്തനങ്ങളും ദുർബലരായ വ്യക്തികളെ ഇരകളാക്കുന്നു. ഇത് വൈകാരികവും മാനസികവും ചിലപ്പോൾ ശാരീരികവുമായ പീഡനങ്ങളാകുന്നുവെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ വാർത്താ കുറിപ്പിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ശാസ്ത്രബോധം, യുക്തിചിന്ത, വിമർശനാത്മകബോധം, മനുഷ്യാന്തസ്സിനോടുള്ള ആദരവ് എന്നിവയ്ക്ക് വിരുദ്ധമാണ്.
അന്ധവിശ്വാസങ്ങൾ അഭൗമശക്തികളുടെ അനുഗ്രഹം കൊണ്ട് ജീവിത വിജയം നേടാമെന്ന ചിന്ത വികസിപ്പിക്കുകയും അധ്വാനത്തോട് വിരക്തിയുണ്ടാക്കുകയും ചെയ്യുന്നു.ഇത് ഭാവിയിൽ സാമൂഹ്യ വികാസത്തെ പ്രതികൂലമായി ബാധിക്കാം. വിശ്വാസം വ്യക്തിപരമായ ഒന്നാണ്. പക്ഷേ അന്ധവിശ്വാസങ്ങൾ ഉപയോഗിച്ച് സാമ്പത്തികചൂഷണം നടത്തുന്നത് കുറ്റകരമായ ഒരു പ്രവർത്തനമാണ്. ജനങ്ങളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കുകയെന്നത് ഓരോ ഇന്ത്യൻ പൗരന്റേയും ഭരണഘടനാപരമായ ചുമതലയാണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ശാസ്ത്രബോധം കൂടിയേ കഴിയൂ എന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി.




