മണിപ്പൂർ : മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ബ്രോഡ്ബാൻഡ് സേവനങ്ങളാണ് ഉപാധികളോടെ പുനസ്ഥാപിച്ചത്. വൈഫൈ – ഹോട്ട്‌സ്‌പോട് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകില്ല. മൊബൈൽ ഇന്റർനെറ്റ് നിരോധനവും സംസ്ഥാനത്ത് തുടരും. പ്രധാന ഓഫീസുകൾ, ആരോഗ്യ മേഖല , വർക്ക് ഫ്രം ഹോം എന്നിവയെ ബാധിച്ചതിനാലാണ് ഇന്റർനെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. 2023 ജൂലൈ 25 തിയതിയായി രേഖപ്പെടുത്തിയാണ് ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, മുതലായവ ഇനി തടസമില്ലാതെ നടക്കുമെന്നും സർക്കാർ അറിയിച്ചു. സ്റ്റാറ്റിക് ഐപി വഴിയുള്ള കണക്ഷൻ അല്ലാതെ മറ്റ് കണക്ഷനുകൾ ഉപയോഗിക്കരുതെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സർക്കാർ നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ ഇന്റർനെറ്റ് സേവനദാതാക്കൾ നടപടി നേരിടേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു. വിപിഎന്നിന് ഉൾപ്പെടെയുള്ള വിലക്ക് മണിപ്പൂരിൽ തുടരുകയാണ്.



