എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ കായംകുളം സിപിഐഎം ൽ ഭിന്നത രൂക്ഷം. നിഖിൽ തോമസിന്റെ പിജി പ്രവേശനത്തിൽ വഴിവിട്ടു സഹായിച്ചെന്ന ആരോപണത്തിൽ ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ കെ എച്ച് ബാബുജാനെതിരെ കായംകുളം സിപിഐഎമ്മിലെ ഒരു വിഭാഗം നേതൃത്വത്തിനു പരാതി നൽകും. എന്നാൽ നിഖിൽ തോമസ് വിഷയത്തിൽ ഒളിച്ചു വക്കാൻ ഒന്നുമില്ലെന്നായിരുന്നു ബാബുജാന്റെ പ്രതികരണം. കായംകുളം സംഭവം അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നു. എംഎസ്എം കോളേജിലെ എംകോം പ്രവേശനത്തിന് നിഖിലിനായി ശുപാർശ ചെയ്തതത് പാർട്ടി നേതാവാണെന്ന കോളേജ് മാനേജരുടെ തുറന്ന് പറച്ചിലിൽ പാർട്ടി കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. നിഖിൽ തോമസിനായി പിജി പ്രവേശന തീയതി സർവകലാശാലയിൽ ഇടപെട്ട് നീട്ടി നൽകി. അഡ്മിഷൻ വേണ്ടി മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്തി. നിഖിൽ തോമസിനും മറ്റൊരു എസ്എഫ്ഐ നേതാവിനും ഈക്വലൻസി സർട്ടിഫിക്കറ്റ് സർവകലാശാലയിൽ ഇടപെട്ട് തരപ്പെടുത്തി കൊടുത്തു എന്നിവയാണ് ബാബുജനെതിരായ ആരോപണങ്ങൾ.
എന്നാൽ, നിഖിൽ തോമസ് വിഷയത്തിൽ ഒളിച്ചു വക്കാൻ ഒന്നുമില്ലെന്നും സർവകലാശായിൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജൻ അറിയിച്ചു. എംഎസ്എം കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി കേരള സർവകലാശാല യൂണിയൻ ഭാരവാഹി, കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി, എസ്എഫ്ഐ ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം വരെ നിഖിൽ എത്തിയത് നിരവധി മുതിർന്ന നേതാക്കളെ വെട്ടിമാറ്റിയായിരുന്നു. എല്ലാറ്റിനും തുണയായത് എസ്എഫ്ഐയുടെ ചുമതലക്കാരനും കായംകുളത്തെ പാർട്ടിയുടെ അമരക്കാരനുമായ കെഎച് ബാബുജാനുമായുള്ള ബന്ധമെന്നതാണ് ആരോപണങ്ങൾ ബലപ്പെടുത്തുന്നത്. എന്നാൽ ജില്ലയിൽ തന്നെ മറ്റൊരു എസ്എഫ്ഐ നേതാവിന്റെ സ്വാധീനതലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് മറുവാദം



