കൊച്ചി : മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ.
2023 ജൂൺ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ അറിയിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ 23ന് എത്താൻ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാൻ സുധാകരൻ കോടതിയെ സമീപിച്ചത്.
വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തിരിക്കുന്നതെന്നാണ് കെ.സുധാകരൻ ഹർജിയിൽ ആരോപിച്ചത്. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല. ആരേയും വഞ്ചിച്ചിട്ടില്ലെന്നും രാഷ്രീയ വൈരാഗ്യം തീർക്കാനും സമൂഹ മാധ്യമങ്ങളിൽ തന്റെ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും സുധാകരൻ ഹർജിയിൽ പറയുന്നു.




