തിരുവനന്തപുരം: മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമല്ല എന്നായിരുന്നു ആന്റണി രാജു ഹൈക്കോടതിയിൽ വാദിച്ചത്.
തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ഹൈക്കോടതി രജിസ്ട്രാറർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികൾ.
തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.




