സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി : എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് കൊച്ചിയിൽ നടന്ന ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുവം പരിപാടിക്ക് ശേഷമായിരുന്നു ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഓരോ സഭാ അധ്യക്ഷനും അഞ്ച് മിനിറ്റ് വീതമാണ് കൂടിക്കാഴ്ചയ്ക്കായി അനുവദിച്ചത്. 2023 ഏപ്രിൽ 24 തിങ്കളാഴ്ച കൊച്ചിയിലെ താജ് മലബാർ ഹോട്ടലിൽ വച്ചാണ് മോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയത്.

സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള സൗഹൃദ സംഭാഷണം ആയിരുന്നു നടന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു. ക്രൈസ്തവർക്കെതിരായ അക്രമസംഭവങ്ങൾ ലത്തീൻസഭ കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി. അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി വേണമെന്ന് സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി കേരളീയ സ്റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ പങ്കെടുത്തത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് യുവം വേദിയിൽ മോദി പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയായി. രാജ്യത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. ബഹിരാകാശ-പ്രതിരോധ മേഖലകൾ തുറന്നതോടെ കൂടുതൽ അവസരങ്ങൾ യുവാക്കൾക്ക് കിട്ടി . പ്രാദേശിക ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി വോക്കൽ ഫോർ ലോക്കൽ കൊണ്ടുവന്നു. കൃത്യമായ നയരൂപീകരണത്തിലൂടെ കയറ്റുമതി വർധിപ്പിക്കാനായെന്നും മോദി കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം