തൃശൂർ : “കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ബിൽ.. 2023”, എന്ന നിയമ നിർമ്മാണ ബിൽ കഴിഞ്ഞ ദിവസം കേരള സർക്കാർ പ്രക്ഷുബ്ധമായ നിയമസഭയിൽ കൊണ്ടുവന്ന്, ഒരു ചർച്ചയും ഇല്ലാതെ പാസാക്കിയത് മനപ്പൂർവ്വമാണെന്നും, അതു പൂർണ്ണമായും കർഷക വിരുദ്ധമാണെന്നും, സർക്കാരിന്റെ കർഷക വിരുദ്ധ നയമാണ് അതിൽ നിന്ന് വ്യക്തമാക്കുന്നത് എന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.
കർഷകന് കിട്ടുന്ന പട്ടയം പൂർണമായിട്ടും അവന്റെ കൈവശാവകാശവും, ഉടമസ്ഥാവകാശവും തെളിയിക്കുന്നതിന് ഉതകുന്ന രേഖയാണെന്ന നിയമവ്യവസ്ഥയെ കാറ്റിൽ പറത്തിക്കൊണ്ടും, 1971 മുതൽ കർഷകർക്കുള്ള ആ അവകാശം ഇല്ലാതാക്കിയും, അന്നുമുതൽ കർഷകന് കിട്ടിയ പട്ടയത്തെ അസാധു ആക്കുന്നതിനും തുല്യമായ വൻ കർഷക ദ്രോഹമാണ് ഇതുവഴി കേരള സർക്കാർ ചെയ്തിരിക്കുന്നത്. 1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ഒന്നും വരുത്താതെ, ഫോറസ്റ്റ് നിയമത്തിൽ കൊണ്ടുവന്ന ഈ ഭേദഗതി നിയമപ്രകാരം നിലനിൽക്കുന്നതല്ല, എന്നു മാത്രമല്ല, നീതിക്ക് നിരക്കാത്തതും ഭരണഘടനാ വിരുദ്ധവുമാണ്.
കേരള സർക്കാർ അടിയന്തരമായി ഈ നിയമം പിൻവലിക്കുവാനും, കർഷക രക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുവാനും തയ്യാറായില്ലെങ്കിൽ കർഷകരുടെ ശക്തമായ പ്രതിഷേധത്തിനും സമരങ്ങൾക്കും കാരണമാകും എന്ന് തോമസ് പറഞ്ഞു. ഈ നിയമത്തിന് സാധുത നൽകിക്കൊണ്ട് അതിൽ ഒപ്പു വയ്ക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഗവർണർക്ക് തോമസ് കത്ത് അയച്ചു.

