അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. 2023 മാർച്ച്തി 6 തിങ്കളാഴ്ച അഗർത്തലയിൽ ചേർന്ന ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. മണിക്കോ, പ്രതിമയോ- ഇവരിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് എം.എൽ.എമാർക്കിടയിൽ തർക്കം രൂപപ്പെട്ടിരുന്നു. തുടർന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര നേതൃത്വം ഇടപെടുകയും തങ്ങളുടെ പിന്തുണ മണിക് സാഹയ്ക്കാണെന്ന് അറിയിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയുടെ നേതൃത്വത്തിലാണ് ബി.ജെ.പി. ത്രിപുരയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിമാ ഭൗമിക്കിനെ പാർട്ടി പരിഗണിക്കുന്നെന്ന വാർത്തകൾ പുറത്തെത്തിയിരുന്നു.
2016-ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന നേതാവാണ് മണിക് സാഹ. ബുധനാഴ്ചയായിരിക്കും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.




